Saturday, July 23, 2011

പെണ്‍ മനസ്സ്



 

വടക്കെപ്പാട്ടെ ശ്രീധരമേനോനു  മൂന്നു മക്കള്‍ : ശ്രീദേവി , ശ്രീ പ്രിയ , ശ്രീലേഷ് .ശ്രീദേവി വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍  നടന്ന ഒരു കുടുംബ വഴക്കിന്റെ ഭാഗമായി ശ്രീധര മേനോനും ഭാര്യ  ലക്ഷ്മിക്കും അവരുടെ തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടതായി വന്നു .ലക്ഷ്മിയുടെ അച്ഛനായ നാരായണന്‍ നായര്‍  ആണ് ഇതിനു കാരണം എന്നായിരുന്നു ശ്രീധര മേനോന്റെ ഭാഷ്യം .ഏതായാലും  ആ മാസത്തെയും ശമ്പളം പിടിച്ചു വാങ്ങിയിട്ടാണ്  ഈ ഇറങ്ങിപ്പോക്കിന് കാരണമായ വഴക്കിനു ടിയാന്റെ  മാതാ ശ്രീ  ശ്രീമതി കല്യാണിക്കുട്ടിയമ്മ  തിരി കൊളുത്തിയത് . ഫലം : മകനും മരുമകളും ഇറങ്ങിപ്പോയാലെന്താ മാസപ്പടി കയ്യില്‍  കിട്ടിയില്ലേ ..മറ്റു മാര്‍ഗങ്ങളൊന്നും കാണാതെ മകനും ഭാര്യയും തിരിച്ചു വരുമെന്ന ധാരണയില്‍ അവര്‍ സന്തോഷത്തോടെ സ്ഥിരം പരദൂഷണ ഭാഷണങ്ങളില്‍  മുഴുകി .

ശ്രീധരമേനോന്‍ നേരെ പോയത് ഭാര്യ വീട്ടിലേക്കു തന്നെയാണ് .. രണ്ടു നാള്‍ അവിടെ തങ്ങിയ ശേഷം  താന്‍  ജോലി ചെയ്തിരുന്ന നഗരത്തില്‍ ഒരു വാടക വീട് ശരിപ്പെടുത്തിയെടുത്തു. അവിടെ താമസിച്ചു കൊണ്ട് ശ്രീധരമേനോനും ലക്ഷ്മിയും താന്താങ്ങളുടെ ജോലിക്ക് പോയിത്തുടങ്ങി ..രണ്ടു വയസ്സുകാരി ശ്രീദേവി അമ്മ വീട്ടില്‍  അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലില്‍ ..


അധികം വൈകാതെ തന്നെ  അവരുടെ  കൊച്ചു വീട്ടിലേക്കു മറ്റൊരു അതിഥി കൂടി എത്തി :- ശ്രീദേവിയുടെ പ്രിയപ്പെട്ട കുഞ്ഞുവാവ , ശ്രീ പ്രിയ .
ശ്രീ പ്രിയയുടെ ജനനത്തിനു ശേഷം  ശ്രീധര മേനോനും കുടുംബവും  നഗരത്തില്‍ നിന്നും കുറച്ചകലെയായി   സ്വന്തമായി ഒരു  വീടും കുറച്ചു സ്ഥലവും വാങ്ങി അവിടേക്ക് താമസം മാറി .ഇതിനിടയില്‍ ശ്രീധരമേനോന്റെ അച്ഛന്‍  മുന്‍ ലെഫ്ടനന്റ്റ്  ശ്രീ  ഗോപാല മേനോന്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഇഹലോകവാസം വെടിഞ്ഞു .

കാലം കടന്നു പോയി . ഇന്ന്  ശ്രീദേവിക്കും  ശ്രീ പ്രിയക്കും ഒരു അനിയന്‍ കുട്ടി കൂടി ഉണ്ട് - ശ്രീലേഷ്

ശ്രീധര മേനോന്‍   ഒരു വല്ലാത്ത പ്രകൃതക്കാരനായിരുന്നു , തന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നതിനു കാരണം ലക്ഷ്മിയുടെ വീട്ടുകാരാണെന്ന്  അയാള്‍ വിശ്വസിച്ചിരുന്നു ..സത്യത്തില്‍ ശ്രീധരമേനോന്റെ സഹോദരങ്ങളായിരുന്നു അന്ന് നടന്ന കുടുംബ വഴക്കിന്റെ അണിയറയില്‍ .. അത് പക്ഷെ ഒന്നുകില്‍ അയാള്‍ അറിഞ്ഞില്ല , അല്ലെങ്കില്‍ അത് സമ്മതിക്കാനുള്ള മനോബലം അയാള്‍ക്കുണ്ടായില്ല..എന്തായാലും ലക്ഷ്മി ടീച്ചര്‍ക്ക്‌  തന്റെ ജീവിതം കാഞ്ഞിരത്തിനേക്കാള്‍ കയ്പ്പ് നിറഞ്ഞതായിരുന്നു .. ആ സാധ്വി പക്ഷെ തന്റെ വിഷമങ്ങളൊന്നും ആരെയും അറിയിച്ചിരുന്നില്ല . 


ഇപ്പോള്‍ ശ്രീദേവി  പത്താം തരം വിദ്യാര്‍ത്ഥിനി ആണ് .ശ്രീപ്രിയയും ശ്രീലേഷും യഥാക്രമം എട്ടാം തരത്തിലും , രണ്ടാം തരത്തിലും പഠിക്കുന്നു .. പത്താം തരത്തില്‍ ആയതു മുതല്‍ ശ്രീദേവിക്ക് ഒരു തരം ഏകാന്ത വാസം വിധിച്ചിരിക്കുകയാണ്  ശ്രീധര മേനോന്‍ .. ടി വി  കാണരുത് , ആരോടും മിണ്ടരുത് , പാഠ പുസ്തകം അല്ലാതെ പേപ്പര്‍ പോലും വായിക്കരുത് , ഭക്ഷണം കഴിക്കാനല്ലാതെ പഠന മുറിയില്‍ നിന്നും പുറത്തു കണ്ടു പോകരുത് എന്നിങ്ങനെ പോയി ശ്രീദേവിക്ക് പാലിക്കാന്‍ കിട്ടിയ ഒരു വര്‍ഷത്തേക്കുള്ള നിയമാവലികള്‍ ..

ഇതിനെ പറ്റി ലക്ഷ്മി ടീച്ചറോട്‌ പരാതി പറഞ്ഞപ്പോള്‍ "അച്ഛന്‍ നിന്റെ നല്ലതിന് വേണ്ടിയല്ലേ പറയുന്നത് , അനുസരിക്കു മോളെ" എന്നായിരുന്നു മറുപടി .
അങ്ങനെ പരീക്ഷകള്‍ പലതു കഴിഞ്ഞു  ; മിഡ്  ഫൈനല്‍  വരെ  നല്ല മാര്‍ക്കോട് കൂടി തന്നെ ശ്രീദേവി പാസായി . സ്റ്റഡി ലീവ് ആയപ്പോളേക്കും അവള്‍ക്കു കുറെ അധികം ഗൈഡ് കള്‍,റാങ്ക് ഫയല്‍ എന്നിവ എല്ലാം കിട്ടി .. ഉള്ള പുസ്തകങ്ങള്‍ തന്നെ വായിച്ചു തീര്‍ക്കാനാവുമോ എന്ന് ഭയന്നിരുന്ന അവള്‍ക്കിത് "കൂനിന്മേല്‍ കുരു " എന്ന പോലെയായി .. വായിക്കുമ്പോള്‍ ഉറക്കെ വായിക്കാതിരുന്നാല്‍ ഉറങ്ങിപ്പോകും എന്നൊരു ചിന്താഗതിക്കാരനായിരുന്നു ശ്രീധര മേനോന്‍ .. ശ്രീദേവി   മൌന വായന ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു .. ഇങ്ങനെ രണ്ടു പേരുടെയും സ്വഭാവ വൈരുധ്യങ്ങള്‍ പലപ്പോഴും ശ്രീദേവിയുടെ ദിവസങ്ങളെ വിരസവും അലോസരം നിറഞ്ഞതും കണ്ണീരില്‍ കുതിര്ന്നതുമാകി മാറ്റി  . കടുത്ത മുന്കോപിയായിരുന്ന ശ്രീധരമേനോന്‍  "എടുക്കണ കൈ പുറത്ത്" എന്ന തരക്കാരനായിരുന്നു..അത് കൊണ്ട് തന്നെ അടി കിട്ടിയതിനു ശേഷമേ ശ്രീദേവി പലപ്പോഴും വിവരം അറിഞ്ഞിരുന്നുള്ളൂ .. 
ശ്രീ പ്രിയ  കുട്ടിക്കാലം മുതല്‍ക്കേ തന്റേടിയും ആരെയും കയ്യിലെടുക്കാന്‍ അതി സമര്‍ത്ഥയുമായിരുന്നു.അത് കൊണ്ട് തന്നെ അടി വരുന്നതിനു മുന്‍പേ തന്നെ ഒഴിഞ്ഞു മാറാനുള്ള ഒരു പ്രത്യേക ചാതുര്യം തന്നെ അവള്‍ക്കുണ്ടായിരുന്നു ... ശ്രീലേഷാവട്ടെ അച്ഛന്റെ ദേഷ്യവും ദേവി  ഏടത്തിയുടെയും  അമ്മയുടെയും ദയനീയതയും കണ്ടു വളര്‍ന്നതിനാല്‍ വളരെ ശാന്ത സ്വഭാവിയായി കാണപ്പെട്ടു .. അവന്‍ തന്റെ പരീക്ഷകളില്‍ എന്നും ഒന്നാമനായിരുന്നു .. പത്താം തരം എന്നത് അടുത്തൊന്നും മറി കടക്കേണ്ട  ഒരു കടമ്പ അല്ലാത്തത് കൊണ്ടാവണം അവന്റെ നേരെ ശ്രീധര മേനോന്‍ ഒരു പാട്  ദേഷ്യം കാണിച്ചിരുന്നില്ല .. 


അങ്ങനെ കാത്തു കാത്തിരുന്ന  എസ് എസ്  എല്‍ സി  പരീക്ഷകള്‍ വന്നെത്തി .. ശ്രീദേവിയുടെ നെഞ്ചിടിപ്പ്  ഓരോ ദിവസവും കൂടിക്കൂടി വന്നു .. അവള്‍ക്കു പരീക്ഷക്കാലം ഒരു  പരീക്ഷണ കാലം ആയി മാറി .
ഓരോ ദിവസവും പരീക്ഷ കഴിഞ്ഞു വന്നാല്‍ അച്ഛനെ വിളിച്ചു പറയണം :- പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു , എത്ര മാര്‍ക്ക് കിട്ടും , മറ്റുള്ളവര്‍ എന്തോ പറഞ്ഞു  എന്നിങ്ങനെ എല്ലാ വിവരങ്ങളും . പരീക്ഷ  പ്രയാസമായിരുന്നു എന്ന് പറയാനുള്ള  തന്റേടം ശ്രീദേവിക്ക് ഉണ്ടായിരുന്നില്ല .. ഇനിയും തല്ലു വാങ്ങാനുള്ള കെല്പില്ലത്തതിനാല്‍ അവള്‍ എല്ലാ ദിവസത്തെയും പരീക്ഷ നല്ല വണ്ണം എഴുതി എന്ന് അച്ഛനെ അറിയിച്ചു , യഥാര്‍ത്ഥത്തില്‍ ചിലതെല്ലാം പ്രയാസമായിരുന്നു .. അവസാനത്തെ പരീക്ഷയും എഴുതി കഴിഞ്ഞപ്പോള്‍ പിന്നെ ഫലം  വരുമ്പോള്‍ എന്താവും എന്ന ആവലാതിയായിരുന്നു ശ്രീദേവിക്കുണ്ടായിരുന്നത്
അങ്ങനെയിരിക്കെ    പത്താം ക്ലാസ്സ് പരീക്ഷാ ഫലം വന്നെത്തി .. സ്കൂള് പരിസരത്തെ  ഇന്റര്നെറ്റ് കഫെയില്‍  പോയി   മാര്ക്ക് ലിസ്റ്റിന്റെ  പ്രിന്റ്‌  എടുത്തു വന്ന ശ്രീധര മേനോന് കളി തുള്ളിയാണ് വന്നത് .. വന്ന പാടെ ഒന്നും മിണ്ടാതെ  ശ്രീ ദേവിയെ പൊതിരെ തല്ലി. എന്താണ് താന് ചെയ്ത കുറ്റമെന്ന് മനസിലാവാതെ ശ്രീ ദേവി  ഏങ്ങിയേങ്ങി കരഞ്ഞു .. തടയാന് വന്ന  ലക്ഷ്മി ടീച്ചര്ക്കും കിട്ടി കുറെ . അവസാനം വേദന സഹിക്ക വയ്യാതെ ശ്രീ ദേവി പറഞ്ഞു " എന്തിനാണ് തല്ലുന്നത് എന്നെനിക്കറിയണം, കാര്യം പറഞ്ഞിട്ട് മതി ബാക്കി , ഇനി എനിക്ക് വെറുതെ തല്ലു കൊള്ളാന് വയ്യ ". ലക്ഷ്മി ടീച്ചറും അത് തന്നെ പറഞ്ഞു "കാര്യം എന്താണെന്നു  പറ ശ്രീധരേട്ടാ , എന്തിനാ അവളെ ഇങ്ങനെ തല്ലുന്നത് ?". കലിയടങ്ങാതെ  ഇരുന്ന ശ്രീധരമേനോന്‍  മാര്ക്ക് ലിസ്റ്റ് ചൂണ്ടി കൊണ്ട് ഇങ്ങനെ പറഞ്ഞു "ഇവളെ എന്തിനാണ് പഠിക്കാന് വിട്ടത് എന്നെനിക്കറിയില്ല , നോക്ക് എത്ര മാര്ക്കാണ് മകള്ക്ക്  കിട്ടിയിരിക്കുന്നത് എന്ന് ".അത് വാങ്ങി നോക്കിയ  ലക്ഷ്മി ടീച്ചര്ക്ക്‌  അത്ഭുതമാണ് തോന്നിയത് ..എല്ലാത്തിനും  ഹൈ മാര്ക്കായിരുന്നു ..
"ഇത് നല്ല  മാര്ക്കല്ലേ ശ്രീധരേട്ടാ , പിന്നെ എന്തിനാ ദേവിയെ തല്ലിയത്?" അവര്ക്കൊന്നും മനസിലായില്ല .. "ഹും ! നല്ല മാര്ക്കോ , ഇംഗ്ലീഷ്  രണ്ടു പാരട്ടിനും ചേര്ത്ത്  ഇരുന്നൂറില്‍  നൂറ്റി എണ്പത്, ഫുള് മാര്ക്ക് വാങ്ങേണ്ട വിഷയത്തിനു അവള്ക്കു കിട്ടിയത് വെറും  തൊണ്ണൂറു ശതമാനം . അവളെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്, അപ്പുറത്തെ അരുണയ്ക്ക് ഫുള് മാര്ക്ക് കിട്ടിയത് നീ അറിഞ്ഞില്ലേ , ഇവള്ക്കിവിടെ എന്തിന്റെ കുറവാണ് ?,അശ്രീകരം ! മനുഷ്യനെ നാണം കെടുത്താന്‍ ".ശ്രീധര മേനോന് കലി  മാറിയിട്ടില്ല .





Friday, July 22, 2011

കവിതാ ശേഖരങ്ങള്‍

മാമ്പഴം -വൈലോപ്പിള്ളി  ശ്രീധര മേനോന്‍ 


അങ്കണ തൈ മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ 
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടു കണ്ണീര്‍ 
നാലു മാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ-
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ 
അമ്മ തന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ -
ലമ്മലര്‍  ചെണ്ടൊന്നു ഓടിച്ചാഹ്ലാദിച്ചടുത്തെത്തി
ചൊടിച്ചു മാതാവപ്പോള്‍ "ഉണ്ണികള്‍ വിരിഞ്ഞ പൂ -
വൊടിച്ചു  കളഞ്ഞല്ലോ  കുസൃതിക്കുരുന്നേ നീ 
മാങ്കനി വീഴുന്നേര മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ"
പൈതലിന്‍  ഭാവം മാറി, വദനാംബുജം വാടി
കൈതവം കാണാ കണ്ണു കണ്ണുനീര്‍ തടാകമായ് 
"മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെ"ന്നവന്‍ 
മാണ്‍പെഴും മലര്‍ക്കുല എറിഞ്ഞു  വെറും മണ്ണില്‍ 
വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ 
ദീര്‍ഖ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

[----------------------------------------------------]


തുന്ഗമാം മീനചൂടാല്‍ തൈ മാവിന്‍ മരതക 
കിങ്ങിണി സൌഗന്ധിക സ്വര്‍ണമായ് തീരും മുന്‍പേ 
 മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കരോമലായ്  പാരിനെക്കുറിച്ചുദാ-
സീനനായ് ,ക്രീഡാ രസ ലീനനായവന്‍ വാഴ്കെ 
അങ്കണ തൈ മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ 
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടു കണ്ണീര്‍
അയല്‍പ്പക്കത്തെ കൊച്ചു കുട്ടികളുത്സാഹത്തോ-
ടവര്‍ തന്‍ മാവിന്‍ ചോട്ടില്‍ കളി വീടുണ്ടാക്കുന്നു 
"പൂവാലന്‍ അണ്ണാര്‍ക്കണ്ണാ  മാമ്പഴം  തരികെ " ന്നുള്‍
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു 
മുതിരും കോലാഹല മംഗല ധ്വാനത്തോടും
 വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍--
ക്കാഹന്ത കണ്ണീരിനാലന്ധമാം വര്‍ഷാകാലം 









Wednesday, June 22, 2011

തെയ്യം

Vishnu Moorthi Theyyam

കേരളത്തിലെ നാടന്‍ കലകളില്‍  ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് തെയ്യം അഥവാ തിറ.. നാടന്‍ കല എന്നതിലുപരി ഒരു  ഹൈന്ദവ അനുഷ്ടാന കലയാണിത് ..പ്രധാനമായും കോലത്തുനാട്ടിലും (ഇന്നത്തെ കണ്ണൂര്‍ , കാസര്‍ഗോഡ്‌ ജില്ലകള്‍ ),വടക്കന്‍  വയനാട്ടിലെ മാനന്തവാടി , കോഴിക്കോട് ജില്ലയില്‍  വടകര , കൊയിലാണ്ടി താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് തെയ്യം സാധാരണ അനുഷ്ടിച്ചു വരുന്നത് ..തെയ്യം എന്നാല്‍ ദൈവം എന്നാണ് അര്‍ത്ഥമാക്കുന്നത്‌ ..അതുകൊണ്ട് തന്നെ വടക്കന്‍ മലബാറിലെ ആളുകള്‍ തെയ്യത്തെ ദൈവമായി കണക്കാക്കുന്നു , ഒപ്പം ദൈവത്തിന്റെ അനുഗ്രഹം വാങ്ങാനും താല്പര്യം കാണിക്കുന്നു ..കര്‍ണാടകത്തിന്  സമീപ പ്രദേശമായ തുളുനാട്ടിലും (ഇന്നത്തെ ഉഡുപ്പി,ദക്ഷിണ കാനറ ജില്ലകളും കാസര്‍ഗോഡ്‌ താലൂക്കും) തെയ്യത്തിനോട്  സാമ്യമുള്ള ഒരു കലാ  രൂപം കണ്ടു വരുന്നുണ്ട് .. ഭുല കോല എന്നാണ് ഇതറിയപ്പെടുന്നത് ..

ഗുളികന്‍ തെയ്യത്തെ  ഭഗവാന്‍ ശിവന്റെ പ്രതീകമായാണ് ആരാധിച്ചു പോരുന്നത് .
ഇന്ന് അറിയപ്പെടുന്നതില്‍ വച്ചേറ്റവും പ്രസിദ്ധിയാര്‍ന്ന  ഗുളികന്‍ കാവ് നീലേശ്വരത്താണ്..ബെങ്കനകാവ്[വേങ്ങന കാവ്‌ ] എന്നാണ് ഇതറിയപ്പെടുന്നത് .
വേങ്ങന കാവിന്റെ പ്രത്യേകതകളാണ് കാഞ്ഞിര മരവും അതിലെ അത്ഭുത വിളക്കും .. ഈ വിളക്ക്  എല്ലാ  ചൊവ്വ , വെള്ളി ദിവസങ്ങളിലും ജ്വലിച്ചു കാണപ്പെടുന്നു .
രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് വേങ്ങനക്കാവിലെ തെയ്യാട്ട മഹോത്സവം ആഘോഷിക്കുന്നത് .
പള്ളി വേട്ടക്കൊരുമകന്‍ 

ഈ തെയ്യം  നമ്മുടെ ക്ഷേത്രങ്ങളിലെ  കിരാത മൂര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു .. വളരെ അപൂര്‍വമായി  മാത്രം കെട്ടിയാടുന്ന ഒരു തെയ്യമാണിത് .

വിഷ്ണു മൂര്‍ത്തി 

വൈഷ്ണവ തെയ്യങ്ങളില്‍ പ്രധാനമായതാണ്  വിഷ്ണു മൂര്‍ത്തി തെയ്യം ..ഇതിനു മംഗലാ പുരവുമായും  നീലേശ്വരവുമായും അഭേദ്യമായ ബന്ധമുണ്ട് . വിഷ്ണു മൂര്‍ത്തി തെയ്യത്തെ പറ്റി പറഞ്ഞു കേള്‍ക്കുന്ന കഥ ഇപ്രകാരമാണ്  . പണ്ട്  നീലേശ്വരത്ത്  പലന്തായി കണ്ണന്‍  എന്നൊരു വിഷ്ണു ഭക്തന്‍ ജീവിച്ചിരുന്നു ..ചെറുപ്പത്തില്‍ എന്നോ ഒരു ദിവസം കുറുവത്തു നായര്‍ എന്ന പ്രമാണിയുടെ മാന്തോപ്പില്‍ കയറി  മാങ്ങാ പറിക്കാന്‍ ശ്രമിച്ചു .ആ ബാലന്റെ പ്രായമോ  വിശപ്പോ കണക്കിലെടുക്കാതെ  കുറുവത്തു  നായരും  അയാളുടെ ഭ്രുത്യന്മാരും  ചേര്‍ന്ന്  കണ്ണനെ  ആ നാട്ടില്‍ നിന്നും തന്നെ അടിച്ചോടിച്ചു .ഈ സംഭവത്തിന്‌  ശേഷം കണ്ണന്‍  മംഗലാപുരത്തേക്ക് പലായനം ചെയ്യുകയും അവിടുത്തെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു .വിഷ്ണു ഭഗവാന്റെ അകൈതവമായ  കൃപയ്ക്കും അനുഗ്രഹത്തിനും പാത്രീഭൂതനായ കണ്ണന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം തന്റെ ജന്മ നാട്ടിലേക്ക് ഒരു മടക്കയാത്ര ചെയ്തു . ഈയവസരത്തില്‍ അദ്ദേഹം  ഒരു കൊല്ലന്റെ  വീട്ടില്‍ ഒരു ദിവസം തങ്ങുകയുണ്ടായി.തന്റെ ഓലക്കുടയും ചെരിപ്പും അവിടെ വച്ചിട്ട് കുളിക്കാന്‍ പോയ കണ്ണനെ കുറുവത്തു നായരും ഭ്രുത്യരും ചേര്‍ന്ന് കൊലപ്പെടുത്തി .. ഇതില്‍     കുപിതനായ  വിഷ്ണു ഭഗവാന്‍ കുറുവത്തു തറവാട് നാമാവശേഷമാക്കി .ഇങ്ങനെയാണ് വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ ഉത്ഭവം  . വിഷ്ണു മൂര്‍ത്തി തെയ്യം ഒരു ഒറ്റക്കോലമാണ്.ഇത് അഗ്നിപ്രവേശവും ചെയ്യാറുണ്ട് .

ശ്രീ മുത്തപ്പന്‍ തെയ്യം 

മറ്റു തെയ്യങ്ങള്‍ക്കെല്ലാം കെട്ടിയാടുന്നതിനു പ്രത്യേകം കാലമുണ്ട് പക്ഷെ മുത്തപ്പന്‍ തെയ്യം വര്‍ഷത്തില്‍ മുഴുവനും കെട്ടിയാടുന്ന ഒന്നാണ് .വടക്കന്‍ മലബാറില്‍  നൂറു കണക്കിന്  മുത്തപ്പന്‍ മടപ്പുരകള്‍  ഉണ്ടെന്നാണ് കണക്ക് .ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ കുന്നത്തൂര്‍ പടിയും പറശ്ശിനിക്കടവുമാണ് .വെള്ളാട്ടം ആണ് മുത്തപ്പന്റെ പ്രിയ വഴിപാട്‌ .

 പാടര്‍ കുളങ്ങര  ഭഗവതി



നിരവധി കാവുകളില്‍ ശക്തിസ്വരൂപിണിയായ ദേവിയായി ആരാധിച്ചു വരുന്ന ഒരു തെയ്യമാണ്‌ പാടര്‍ കുളങ്ങര  ഭഗവതി .പ്രശസ്തമായ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടി വരുന്ന  തെയ്യമാണിത് . ഈ തെയ്യം  അവസാനമായി നടന്നത്  ശ്രീ  അങ്കക്കളരി പാടര്‍ കുളങ്ങര  ഭഗവതി ക്ഷേത്രത്തിലാണ് .

 

പുള്ളി കരിംകാളി 


എല്ലാ രണ്ടു വര്‍ഷത്തിലും കാരക്കകാവില്‍ നടത്തപ്പെടുന്ന ഒരു തെയ്യമാണിത്. പാര്‍വതി ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു  ഈ തെയ്യം .

 

പുലി കണ്ടന്‍ 


ഈ തെയ്യത്തെ മഹേശ്വരന്റെ അവതാരമായി അറിയപ്പെടുന്നു 

മറപുലി & കണ്ട പുലി 

ഈ രണ്ടു തെയ്യങ്ങളും    പുലി കണ്ടന്റെയും പുള്ളി കരിംകാളി യുടെയും   മക്കളായി ആണ് പറയപ്പെടുന്നത്‌ .

 


 













പ്രണയ കാലം


പ്രണയകാലം



അലമാരയുടെ ക്രീക്ക്.. ക്രീക്ക്  ശബ്ദം  എന്നില്‍ വീണ്ടും അവന്‍ കൊണ്ട് വന്നിരുന്ന ചോക്ലേറ്റ്  പെട്ടികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി .എല്ലായ്പ്പോഴും ഞങ്ങളുടെ  വഴക്ക് തീര്‍ക്കാന്‍ അവന്‍ കണ്ടെട്ത്തിയ ഉപായമായിരുന്നു ചോക്ലേറ്റ് .ചോക്ലേറ്റ് പെട്ടിയുമായി  വരുന്ന അവനെ കാണുമ്പോള്‍ എന്റെ എല്ലാ പിണക്കങ്ങളും മാറിയിരുന്നു .. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മകളിലേക്ക്  മടങ്ങി .
ചോക്ലേറ്റ്  കഴിച്ചു മടുത്തു തുടങ്ങിയിരുന്നു എനിക്ക്. ഇനിയും ഒരുപാടു ബാക്കി ഉണ്ടായിരുന്നു ആ പെട്ടിയില്‍ .ഞാന്‍ ഇതെത്രാം തവണ ആണ് എന്റെ ഫോണില്‍ ഇനി  ആരെ  വിളിക്കും  എന്ന് തപ്പുന്നത് ? എനിക്ക് തന്നെ അറിയില്ല ..

തികച്ചും വിരസമായ  ഒരു ദിവസമായിരുന്നു  അത് , എന്നത്തേയും പോലെ തന്നെ   :) എന്നെ കൊണ്ട് കഴിയാത്ത ഒന്നായിരുന്നു അത് .. എഴുന്നേറ്റു നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി ..എല്ലാ കസേരകളും ഒഴിഞ്ഞു കിടക്കുന്നു ..ഓ.. എല്ലാരും എപ്പോഴേ പോയ്ക്കഴിഞ്ഞിരിക്കുന്നു .. സമയം ഏഴര കഴിഞ്ഞു ..പിന്നെ ആള്‍ക്കാര്‍ എങ്ങനെ പോകാതിരിക്കും ..എന്റെ ഒരു കാര്യം .ഹും ..തൊട്ടു മുന്‍പ്  വിളിച്ച കൂട്ടുകാരി ചോദിച്ചതോര്‍ക്കുന്നു ..ആര്‍ യു  ഓക്കേ?? നിനക്ക് അസുഖമൊന്നും ഇല്ലല്ലോ?? എന്റെ വൈകാരികമായ കാര്യങ്ങളില്‍ ഞാന്‍ മറ്റുള്ളവരെ എന്ത് മാത്രം ആശ്രയിക്കുന്നു എന്ന്  ഞാന്‍ സ്വയം  പറഞ്ഞു .. ഞാന്‍ എപ്പോഴും ഒരു തൊട്ടാവാടി ആയിരുന്നു ..ഒരു പക്ഷെ ദുഃഖങ്ങള്‍ മാത്രം നിറഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നുമെന്നില്‍ മായാതെ കിടക്കുന്നത് കൊണ്ടാവാം .. അല്ലെങ്കില്‍ സുദീര്‍ഘമായ ഒരിടവേളക്ക് ശേഷം ഒരു  വാടിയ പൂവ് പോലെ കൊഴിഞ്ഞു പോയ എന്റെ  പ്രണയമാവാം അതിനു കാരണം .. എന്റെ ഹൃദയത്തില്‍ ഇത്രയേറെ ആഴത്തില്‍ മുറിവുണ്ടാക്കിയ മറ്റൊരു സംഭവം ഇല്ല തന്നെ . ഇപ്പോഴും എനിക്കൊരു പ്രണയമുണ്ട് .. എന്നിരുന്നാലും ഞാന്‍  എന്നും എന്തോ ഏകാകിയായിരുന്നു ..നിരഞ്ജന്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എനിക്കറിയാം .. അവനാവുന്നതിന്റെ പരമാവധി അത് പ്രകടിപ്പിക്കുന്നുമുണ്ട് .. പക്ഷെ എല്ലാ കാലത്തും അസ്വസ്ഥമായിരുന്ന എന്റെ മനസെന്തിനോ വേണ്ടി വെറുതെ ദാഹിച്ചിരുന്നു ..
കഴിഞ്ഞ ഒരു വര്‍ഷമായി എന്നിലുണ്ടായ മാറ്റങ്ങള്‍ എന്നെ പോലും അതിശയിപ്പിച്ചു.. എത്ര പെട്ടെന്ന് ഞാന്‍ പക്വമതിയായ ഒരു ഐ ടി  പ്രൊഫഷണല്‍ ആയി മാറി .ഹും .ലേഖാ  വാണ്ട്‌ സം കോഫി ?? ഓ ആ മരങ്ങോടന്‍ ടി എല്‍  ആണ് .. നോ താങ്ക്സ് എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി .. ഇവന്‍ ഇതെന്തിനുള്ള പുറപ്പാടാണോ എന്തോ ! വന്നു ഒരാഴ്ചയ്ക്കുള്ളില്‍ ടീമിലെ  എല്ലാവരെയും കയ്യിലെടുക്കാനാണ് പ്ലാന്‍ എന്ന് തോന്നുന്നത് .. ഇവനെ സൂക്ഷിച്ചോ മോളെ .. എന്ന് മനസ്സില്‍ ഒരു താക്കീതും കൊടുത്തു.. ചുമ്മാ ചാറ്റ് ചെയ്തു  സമയം തള്ളി നീക്കുമ്പോള്‍ അതാ ഒരു കാള്‍ "അണ്‍ നോണ്‍ "..ഉഫ്ഫ് .. ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌  ഓഫര്‍ കേട്ട് മടുത്തല്ലോ .. രാത്രി ആയാലും ഇവനൊന്നും സ്വൈര്യം തരില്ലേ എന്ന് കരുതി ചീത്ത  പറയാന്‍ തുടങ്ങുമ്പോള്‍ അപ്പുറത്ത് നിന്നും "ലേഖാ ഹൌ ആര്‍  യു " എന്നൊരു ചോദ്യം .. എനിക്ക് വളരെയേറെ പരിചയമുള്ളതും പ്രിയങ്കരവുമായ ആ ശബ്ദം .. "നിരഞ്ജന്‍"... സ്വന്തം പ്രിയപ്പെട്ടവന്റെ  ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കാര്യം ..

അപരിചിതന്‍ : നിരഞ്ജന്‍ ?? ഏതു നിരഞ്ജന്‍ [എന്റെ ചിന്തകളില്‍ എന്നും എപ്പോഴും അവനാണ് .. ഒരു പക്ഷെ ഇത് വേറെ ആരെങ്കിലും ആയിരിക്കും .:(]

ലേഖ : നിങ്ങള്‍ക്കരോടാ സംസാരിക്കേണ്ടത് ??

അപരിചിതന്‍ : ഹായ്, ഞാന്‍ ദീപക് , എനിക്കെന്റെ ഫ്രണ്ട്  ലേഖയോടാണ് സംസാരിക്കേണ്ടത് ..

ലേഖ : സോറി , റോങ്ങ്‌ നമ്പര്‍ (ഞാന്‍ കട്ട്‌ ചെയ്യാന്‍ ഭാവിച്ചു )

അപരിചിതന്‍ : ഇത്രയും ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എനിക്കറിയാം നമ്പര്‍ മാറിയതല്ല എന്ന് ..

ലേഖ : ഓഹോ .ഒരു പെണ്ണിന്റെ ശബ്ദം ഫോണില്‍ കേട്ടപ്പോഴേക്കും തുടങ്ങിയോ പഞ്ചാര ..ഉഫ്ഫ്..

ഞാന്‍ ഒരു ക്ഷമാപണം പ്രതീക്ഷിക്കുകയായിരുന്നു .അതിനു പകരം ദേ ഒരുത്തന്റെ പഞ്ചാര .എനിക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു .

ലേഖ : നിങ്ങള്‍ വേറെ ആളെ നോക്ക് മാഷേ ,എന്നെ വെറുതെ വിട്ടേക്ക് .

അപരിചിതന്‍ : അല്ല , നിങ്ങളോട് ആരെങ്കിലും ഇത് വരെ പറഞ്ഞിട്ടുണ്ടോ ദേഷ്യപ്പെടുമ്പോള്‍ നിങ്ങളുടെ ശബ്ദം കൂടുതല്‍ ഇമ്പമാര്‍ന്നതാവുന്നു എന്ന് ??

അയാളുടെ ആ സംസാരം എന്നെ കുറച്ചൊന്നു രസിപ്പിച്ചു എങ്കിലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു .

ലേഖ : കൊള്ളാമല്ലോ മാഷേ , നിങ്ങള്‍ എന്ത് കൊണ്ട് ഒരു എഴുത്തുകാരന്‍ ആയില്ല . ആ പണി നിങ്ങള്‍ക്ക് നന്നായി ചേരും .

അപരിചിതന്‍ : നിങ്ങള്‍ക്ക് നന്നായി ഊഹിക്കാന്‍ കഴിയുന്നല്ലോ മാഡം.. ശരിക്കും ഞാന്‍ ഒരു എഴുത്തുകാരന്‍ ആണ് ട്ടോ , ഈ സംഭാഷണം എന്റെ അടുത്ത കഥയ്ക്ക്‌ ഒരു നല്ല തുടക്കം നല്‍കും തീര്‍ച്ച .
ഏതായാലും നിങ്ങളുടെ ഈ മധുര ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട് . പിന്നെ വേറെ എന്തൊക്കെയുണ്ട് തുമ്പീ വിശേഷങ്ങള്‍ [തുമ്പി -അത് നിരഞ്ജന്‍ എന്നെ വിളിക്കുന്നതല്ലേ , പക്ഷെ ഇയാള്‍ , ഇയാളെങ്ങനെ അറിഞ്ഞു ഇതെല്ലാം]

അയാള്‍ സംസാരം തുടരുകയാണ് :
നിങ്ങളുടേത് ഇതിലും നല്ല പേരായിരിക്കും എനിക്കുറപ്പാണ് ..
ലേഖ : ശരിയാണ് , പക്ഷെ നിങ്ങളെ പോലെ ഒരു വഷളനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല .

അപരിചിതന്‍ : എന്നെ വഷളന്‍ എന്ന് വിളികരുത് ട്ടോ .. ഞാന്‍ അങ്ങനെ എല്ലാവരോടും ഇതേ പോലെ സംസാരിക്കാറില്ല .. യു നോ ദീപക് ഈസ്‌ വെരി സ്പെഷ്യല്‍  ആന്‍ഡ്‌  എക്ഷ്ക്ലുസിവ് .

ലേഖ : ഓഹോ .എന്നിട്ടാണോ കുറെ സമയമായി എന്നോട്  ഇങ്ങനെ സംസാരിക്കുന്നത് ??

അപരിചിതന്‍ : ഒരു പക്ഷെ നിങ്ങളുടെ ശബ്ദമാവാം എന്നെ അതിനു പ്രേരിപ്പിച്ചത് .

ലേഖ : ഓക്കേ , ഇനിയും എന്താണ് ?

അപരിചിതന്‍  : എന്താ നിങ്ങളുടെ പേര് ?

ലേഖ : ശ്രീലേഖ മേനോന്‍ , ലേഖ എന്ന് വിളിക്കും .

അപരിചിതന്‍ :നല്ല പേര് ,ഞാന്‍ ഇനിയും നിങ്ങളെ വിളിക്കും , ആ ശബ്ദമൊന്നു കേള്‍ക്കാന്‍ വേണ്ടി മാത്രം 

എനിക്ക്  ഇനിയും കൂടുതലായി ഒന്നും കേള്‍ക്കാനുള്ള  ശക്തി ഇല്ലായിരുന്നു .. ഞാന്‍  ആ കാള്‍ കട്ട്‌ ചെയ്തു ..
എന്റെ പ്രണയം എനിക്ക് വിലമതിക്കാനാവാത്ത ഒന്നായിരുന്നു .അത് കൊണ്ട് തന്നെ ഞാന്‍ നിരന്ജനെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു .. ഈ അപരിചിതനെ പറ്റി പറഞ്ഞപ്പോള്‍ നിരഞ്ജന്‍ ആര്‍ത്തു ചിരിക്കുകയാണ് ചെയ്തത് ." ഓ എന്റെ തുമ്പി കുട്ടീ , നീ ഇങ്ങനെ സില്ലി ആവല്ലേ , നിനക്ക് വേണമെങ്കില്‍ അവനോടു സംസാരിച്ചോ ,പക്ഷെ അവസാനം എഴുത്തുകാരുടെ പോലെയുള്ള ഭ്രാന്തന്‍ പ്രണയം ആവരുത് എന്ന് മാത്രം ".അത് കഴിഞ്ഞു അവന്‍ വീണ്ടും തന്റെ കമ്പ്യൂട്ടര്‍ ലേക്ക് തല കുനിച്ചു ജോലി ചെയ്യാന്‍ തുടങ്ങി .. എനിക്കെന്തോ നിരഞ്ജന്‍ തന്ന ആ മറുപടി അത്ര തൃപ്തികരമായി  തോന്നിയില്ല ..ഒരു പക്കാ ഐ ടി  കാരന്റെ മറുപടി .. ഹും 

ദിവസങ്ങള്‍ നിമിഷവേഗത്തില്‍ കടന്നു പോയി .. ഞാന്‍ നിരന്ജനെ കാണുന്നതെ വിരളമായി .. അവനെന്നെ വല്ലാതെ അകറ്റി നിര്‍ത്തുന്ന പോലെ എനിക്ക് തോന്നി തുടങ്ങി .. ദീപക് മുടങ്ങാതെ എന്നെ വിളിച്ചു കൊണ്ടേയിരുന്നു ..ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഓരോ കാരണം പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ടുമിരുന്നു .. ആരോടും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കില്ലായിരുന്നു ..

അന്ന് ഫെബ്രുവരി പതിന്നാല് .. വാലന്റൈന്‍സ് ഡേ .. നിരഞ്ജന്‍ ഒരു മീറ്റിംഗില്‍ ആയിരുന്നു .. കുറഞ്ഞത്‌ ഒരു  ഹാഫ് ഡേ ലീവ് എടുക്കാമായിരുന്നില്ലേ .. ഇത് തന്നെ ചിന്തിച്ചിരിക്കുമ്പോള്‍ ഒരു കാള്‍ .."നിരഞ്ജന്‍ ", ലേഖാ ഇത് ഞാനാണ് ദീപക് .. തരിച്ചിരുന്നു പോയി ഞാന്‍ .എനിക്കെന്താണ് സംഭവിച്ചത് .. 
ദീപക് : ഹേയ്  ലേഖാ  നമുക്ക് പുറത്തെവിടെയെങ്കിലും പോയി  കുറച്ചു സംസാരിക്കാം .
ലേഖ : ദീപക് , ഞാന്‍ അതിനു പറ്റിയ ഒരു അവസ്ഥയിലല്ല 

ദീപക് : നീ എന്താണ് എന്നെ ഇത് വരെ മനസിലാക്കാത്തത്‌ ,ലേഖാ , എനിക്ക് നിന്നെ ഇഷ്ടമാണ് .. നിന്നെ എന്റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ് .

അമ്പരന്നു പോയ ഞാന്‍ എങ്ങനെയോ ഫോണ്‍ കട്ട്‌ ചെയ്തു .. തല പെരുക്കുന്നത് പോലെ തോന്നി എനിക്ക് .. ദീപക് എന്നെ ഇഷ്ടപ്പെടുന്നു .... ഞാന്‍ എന്താണ് ചെയ്യേണ്ടത് ..
ദീപക് എന്നെ പ്രോപോസ് ചെയ്തു എന്ന് കേട്ടിട്ടും നിരന്ജനില്‍ വലിയ ഭാവ മാറ്റം ഒന്നും കണ്ടില്ല.. ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി അങ്ങനെ എത്ര നേരം നിന്ന് എന്നറിയില്ല .. ഞാന്‍ മറ്റൊരു ലോകത്തായിരുന്നു ..ആദ്യമായി നിരഞ്ജന്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം ആ കണ്ണുകളില്‍ കണ്ട തിളക്കം .. ഇന്ന് അവന്റെ മുഖത്തേക്ക് നോക്കിയാല്‍ ഒരു പ്രാരാബ്ധക്കാരനെ 
 ആണ് ഓര്‍മ്മ വരുന്നത് ..

നിരന്ജനില്‍ നിന്നും ഒരുതരം കിട്ടാതെ ഞാന്‍ ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായി .. എനിക്ക് വായില്‍ വന്ന ചീത്തയൊക്കെ വനെ വിളിച്ചു.. അവന്‍ ആണെങ്കില്‍ പതിവ് പോലെ  ആ അലമാരയ്ക്ക് നേരെ നടന്നു അതില്‍ നിന്നും എടുത്ത ഒരു ബോക്സ്‌ എന്റെ നേര്‍ക്ക്‌ നീട്ടിയ നിരന്ജനോട് ഞാന്‍ പറഞ്ഞു , നിരഞ്ജന്‍ എന്നും നിനക്ക് ചോക്ലേറ്റ് തന്നു എന്നെ സമധാനിപ്പിക്കാനാവില്ല..

അവന്‍ ആ ബോക്സ്‌ തുറന്നു ഒരു ട്രാന്സിസ്ടര്‍  പോലെ ഒരു സാധനം എന്റെ നേരെ നീട്ടി പിടിച്ചു .. പിന്നെ അതൊരു ഫോണിലേക്ക് കണക്ട് ചെയ്തിട്ട് എന്റെ നമ്പര്‍ ഡയല്‍ ചെയ്തു ..അത്ഭുതം തന്നെ എന്റെ ഫോണിന്റെ ഡിസ്പ്ലേ സ്ക്രീനില്‍ തെളിഞ്ഞത് "ദീപക് കോളിംഗ് " എന്നായിരുന്നു .. നിരഞ്ജന്‍ പറഞ്ഞു " എന്റെ തുമ്പീ , നിന്റെ നിരന്ജനും ദീപക്കും എല്ലാം ഞാന്‍ തന്നെയാണ് ".


എന്നിട്ടെന്തുണ്ടായി ഡാഡി,  ലെന ആകാംഷയോടെ ചോദിച്ചു.. നിരഞ്ജന്‍ ഒന്നും മിണ്ടിയില്ല ..പകരം അവളെ ഒരു കാര്‍ഡ്‌ എടുത്തു കാണിച്ചു 

"ശ്രീലേഖ വെഡ്സ് നിരഞ്ജന്‍". എനിക്ക് എന്റെ കണ്ണുകളില്‍ ഊറി വന്ന നീര്തുള്ളികളെ  തടയാനായില്ല .. മമ്മി എപ്പോഴും കരച്ചിലാണ് അല്ലെ മോളെ .. ലെനയെ വാരിയെടുത്ത് കൊണ്ട് കുസൃതിയോടെ നിരഞ്ജന്‍ പറഞ്ഞു ..ആ കണ്ണീരിനിടയിലും എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..

ഇത്  എന്റെ പ്രണയകാലം .. അതൊരിക്കലും അവസാനിക്കുന്നില്ല .. ഞാന്‍, നിരഞ്ജന്‍ ഒപ്പം ഞങ്ങളുടെ പൊന്നോമന ലെന .. പ്രണയം അനശ്വരമാണ് ..അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ..